മനോരഥങ്ങൾ
കടുഗണ്ണാവ : ഒരു യാത്രാകുറിപ്പ്
എംടി വാസുദേവൻ നായർ എന്ന മഹാരഥനായ എഴുത്തുകാരന്റെ തൂലികയിൽ നിന്ന് ഏറ്റവും ഒടുവിലായി വന്ന ഒൻപത് കഥാ സമാഹാരങ്ങളുടെ ചലച്ചിത്ര ഭാഷ്യമാണ് മനോരഥങ്ങൾ എന്ന ഈ വെബ് സീരീസിൽ അടങ്ങിയിട്ടുള്ളത്. അതിൽ തന്നെ ഞാൻ കാണാനായി ഒരുപാട് കാത്തിരുന്ന സെഗ്മെന്റ് ആയിരുന്നു കടുഗണ്ണാവ : ഒരു യാത്രാകുറിപ്പ്.
രഞ്ജിത് സംവിധാനം ചെയ്ത് മമ്മൂട്ടി, വിനീത്, അനുമോൾ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ഭാഗം കുടുംബ ബന്ധങ്ങളുടെ ഊഷ്മളമായ സൗന്ദര്യം വെറും അരമണിക്കൂർ കൊണ്ട് വരച്ചു കാണിക്കുന്നു. ഈ സീരീസിലെ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ എപ്പിസോഡ് കൂടിയാണ് ഇത്.
വളരെ ലളിതമായ എന്നാൽ ആധുനിക സിനിമയുടെ നോൺ ലിനിയർ ലൈനിലുള്ള കഥ പറച്ചിൽ രീതിയാണ് ഇവിടെ എംടി അവലംബിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ കടുഗണ്ണാവ എന്ന സ്ഥലത്തേക്ക് വേണുഗോപാൽ എന്ന ജേർണലിസ്റ്റ് നടത്തുന്ന യാത്രയാണ് ഈ കഥയുടെ പ്രമേയം. കഥാപാത്രങ്ങളുടെ ചെറുപ്പകാലം അഭിനയിച്ച കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ പ്രധാന അഭിനേതാക്കളായി വന്ന മമ്മൂട്ടി ഉൾപ്പടെയുള്ള താരങ്ങളും അവരവരുടെ റോളുകളിൽ മികവ് പുലർത്തി. മമ്മൂട്ടി അദ്ദേഹത്തിന്റെ ചെറിയ ചില എക്‌സ്പ്രഷൻസ് കൊണ്ട് പോലും അത്ഭുതപ്പെടുത്തി. 'ലീല' എന്ന പ്രധാന കഥാപാത്രത്തെ കഥയുടെ അവസാനം കാണിക്കാതെ തന്നെ അവരുടെ ഇമോഷൻസ് പ്രേക്ഷകരിലേക്ക് കണക്റ്റ് ചെയ്യിക്കാൻ എംടി സാറിന് കഴിഞ്ഞു. എന്നിരുന്നാലും ലീലയെ കാണാൻ കഴിയാത്തതിലുള്ള ചെറിയൊരു നീരസം എനിക്കുണ്ട്.
ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച ആളുകളെ കൂടി എടുത്തു പറയേണ്ടത് ഉണ്ട്. ഛായാഗ്രഹണം നിർവ്വഹിച്ച സുജിത് വാസുദേവ്, സംഗീതം കൈകാര്യം ചെയ്‌ത എം ജയചന്ദ്രൻ, രഞ്ജിത്തിന്റെ സംവിധാനം എല്ലാം മികവുറ്റതായിരുന്നു.
എംടി സാറിന്റെ പഴയ ചില ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള മേക്കിങ് സിനിമയെ കൂടുതൽ ആകർഷകം ആക്കുന്ന കാര്യമാണ്. ചെറിയൊരു പുഞ്ചിരിയോടെ കണ്ട് തീർക്കാൻ കഴിയുന്ന മറ്റൊരു എംടി മാജിക് എന്ന് കടുഗണ്ണാവ : ഒരു യാത്രാകുറിപ്പ് എന്ന ഈ സെഗ്‌മെന്റിനെ പറയാം.
NB:- സീരീസിലെ മറ്റ് എട്ട് സിനിമകളുടെ റിവ്യൂ പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.
#Naaz373 😊
Comments
Post a Comment